Just in....!!!!!!
Monday 7 July 2014
നോമ്പോർമകളുമായി 103 വയസ്സിൽ ആയിശുമ്മ
കുറ്റിക്കാട്ടൂർ : വേനലും മഴയും വസന്തവും ഗ്രീഷ്മവും ഋതുഭേദങ്ങള്‍ കറങ്ങിവരുന്ന റമദാന്‍െറ എല്ലാ കാലങ്ങളും കടന്നുപോയ ഒരാളുണ്ടിവിടെ . പൂവാട്ടുപറമ്പ് ആനക്കുഴിക്കര പേരാട്ട് ആയിഷ. രേഖപ്രകാരമുള്ള വയസ്സ് 103. 1911ഫെബ്രുവരി ഒന്നാണ് രേഖയിലുള്ള ജനനത്തീയതി. പത്താം വയസ്സ് മുതല്‍ ആയിഷുമ്മ നോമ്പ് നോല്‍ക്കുന്നുണ്ട്. വീടുകളും പള്ളികളും മൈക്ക് സംവിധാനവും നാടാകെ പരക്കുന്നതിനും എത്രയോ വര്‍ഷം മുമ്പ്. പുലര്‍ച്ചെ രണ്ടിന് എണീറ്റാണ് അത്താഴം കഴിക്കുക. അകലെയുള്ള പള്ളിയില്‍നിന്ന് കതീന പൊട്ടുന്നത് കേട്ടാണ് നോമ്പുനോല്‍ക്കുന്നതിന്‍െറയും തുറക്കുന്നതിന്‍െറയും സമയം അറിയുക. മാസപ്പിറവി ആയാല്‍ ആളുകള്‍ വഴികളിലാകെ ബഹളവുമായി എത്തും.
ഇന്നത്തെപ്പോലെ വിഭവ സമൃദ്ധമായ ഭക്ഷണമൊന്നുമില്ല. പുലര്‍ച്ചെ രണ്ടിന് കഞ്ഞി കുടിച്ചാണ് അത്താഴം. നോമ്പുതുറക്കാന്‍ പച്ചവെള്ളവും. പത്തിരി, മീന്‍ കറി, പനങ്കഞ്ഞി, പനമ്പത്തിരി, ചാമച്ചോറ്, കുമ്പളത്തിന്‍െറയും പയറിന്‍െറയും ഇലകള്‍ കൊണ്ടുണ്ടാക്കിയ കറികള്‍, മുത്താറി ഇടിച്ച് വെരകിയത്, മുത്താറിപ്പത്തിരി തുടങ്ങിയ വിഭവങ്ങളും ഉണ്ടായിരുന്നു. അരി ഏറെയൊന്നും കിട്ടാത്ത കാലമായിരുന്നു അത്. അലീസ എന്ന വിഭവമായിരുന്നു അന്നത്തെ വിഭവ സമൃദ്ധമായ ഭക്ഷണം. പാലിന് പകരം ചായയില്‍ കോഴിമുട്ട അടിച്ചുണ്ടാക്കുന്ന പാനീയമാണ് ഉണ്ടായിരുന്നത്. നോമ്പായാലും പണികള്‍ക്കൊന്നും ഒരു കുറവും വരുത്തില്ളെന്ന് ആയിഷുമ്മ പറയുന്നു. ഇന്നത്തെപ്പോലെ മിക്സി, മോട്ടോര്‍ പമ്പ്സെറ്റ്, മറ്റു ഗൃഹോപകരണങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. എല്ലാം കൈകൊണ്ടു തന്നെ ചെയ്യണം. പണിയെടുത്ത് പണിയെടുത്താണ് താന്‍ വളഞ്ഞു പോയതെന്ന് ആയിഷുമ്മ.
രണ്ടേക്കറോളമുണ്ടായിരുന്ന പറമ്പില്‍ ഭര്‍ത്താവ് മുണ്ടുപാലത്ത് പിലാത്തോട്ടത്തില്‍ മൊയ്തീനോടാപ്പം ചേന, ചേമ്പ്, കപ്പ, നെല്ല് അടക്കം ചായപ്പൊടിയും പഞ്ചസാരയും ഒഴികെ എല്ലാം ഉണ്ടാക്കുമായിരുന്നു. നോമ്പുതുറക്ക് ശേഷം പള്ളിക്ക് സമീപം പുലരുവോളം നീളുന്ന മതപ്രസംഗം കേള്‍ക്കാന്‍ പോകും. അപ്പോഴേക്കും അത്താഴത്തിന് സമയവും ആയിട്ടുണ്ടാവും. 101 വയസ്സുവരെ റമദാനിലെ ഒരു മാസത്തെ എല്ലാ നോമ്പിന് പുറമെ ശവ്വാലിലെ ആറ് ഐച്ഛിക നോമ്പുകളും നോല്‍ക്കുമായിരുന്നു. ബന്ധുക്കളുടെയും ഡോക്ടര്‍മാരുടെയും നിര്‍ബന്ധത്തിലാണ് ഇപ്പോള്‍ നോമ്പുനോല്‍ക്കാത്തത്. ഇപ്പോഴും കണ്ണടവെക്കാതെ ഖുര്‍ആന്‍ ഓതും.
റമദാനില്‍ മൂന്നും നാലും തവണ ഖുര്‍ആന്‍ പൂര്‍ണമായി ഓതിത്തീര്‍ക്കും. ഈ വര്‍ഷം റമദാന്‍ എട്ടുദിവസം പിന്നിടുമ്പോള്‍ ആയിഷുമ്മ ഒരുതവണ പൂര്‍ണമായും രണ്ടാംതവണ പകുതിയും ഖുര്‍ആന്‍ ഓതിത്തീര്‍ത്തു. നമസ്കാരങ്ങള്‍ എല്ലാം മുറതെറ്റാതെ നിര്‍വഹിക്കും. പ്രഭാതനമസ്കാരത്തിന് എഴുന്നേറ്റാല്‍ പിന്നെ ഉറക്കമില്ല. ഇതിനെല്ലാം പുറമെ പത്രം വായിക്കാനും ആയിഷുമ്മ സമയം കണ്ടത്തെും. ഉമ്മ എങ്ങനെ മലയാളം പഠിച്ചെന്ന് മക്കള്‍ക്കു പോലും അറിയില്ല. 10ാം വയസ്സില്‍ കല്യാണം കഴിഞ്ഞത് കലാപകാലത്തായിരുന്നു. അന്ന് ഭീഷണിപ്പെടുത്തിയ പൊലീസിന് മുന്നില്‍ കൂസലില്ലാതെനിന്നു, ആയിഷ.
നിനക്ക് പേടിയില്ളേ എന്ന് ചോദിച്ച പൊലീസിനോട് എന്തിനാണ് പേടി? എന്നായാലും ഒരിക്കല്‍ മരിക്കുമല്ളോ എന്നായിരുന്നു മറുപടി.
Subscribe to:
Post Comments (Atom)
No comments:
Post a Comment