Just in....!!!!!!
Tuesday 14 January 2014
ഇന്ന് നബി ദിനം
കുറ്റിക്കാട്ടൂരിൽ നടന്ന നബിദിന റാലി |
കുറ്റിക്കാട്ടൂർ : മുഹമ്മദ് നബിയുടെ ജന്മദിനമായ ഇന്ന് മഹല്ലുകളും മദ്രസകളും കേന്ദ്രീകരിച്ച് നാടെങ്ങും നബിദിന റാലികള്‍ നടന്നു . പലസ്ഥലങ്ങളിലും ഒരാഴ്ചമുമ്പുതന്നെ മതപ്രഭാഷണ പരിപാടികളും ആരംഭിച്ചിരുന്നു.
ഹിജ്റ വര്‍ഷം റബിഉല്‍ അവ്വല്‍ 12നാണ് ലോകത്തിനു കാരുണ്യമായി പ്രവാചകന്‍ മുഹമ്മദ് ജനിച്ചത്. കേരളത്തില്‍ വിവിധ പളളികളും മദ്രസകളും കേന്ദ്രീകരിച്ച് നബിദിന റാലികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
ലോകത്തിന്റെ മറ്റ് പലഭാഗങ്ങളിലും വിവിധ രീതിയില്‍ നബിദിന ആഘോഷ പരിപാടികള്‍ നടക്കുന്നുണ്ട്.ഇതിനിടയിലും മത്സരിച്ചുള്ള നബിദിന പരിപാടി ക്കിട യിൽ ഇരു വിഭാഗംസുന്നികളുടെ വേദികളിൽ പരസ്പരം വിദ്വേഷ പ്രസംഗങ്ങൾ അരങ്ങു തകർക്കുന്നുണ്ട് .
കുറ്റിക്കാട്ടൂരിൽ കേന്ദ്ര മദ്രസ്സ ,ചാളിയിറക്കൽ മദ്രസ്സ ,കണിയാത്തു മഹല്ല് എന്നിവയുടെ നെന്ത്ര്വത്ത്വ ത്തിൽ നബിദിന പരിപാടികൾ നടന്നു .
നബിയുടെ ജീവിതം
ലാളിത്യ പൂര്‍ണമായ ജീവിതമായിരുന്നു തിരുദൂതരു(സ്വ) ടേത്. മറ്റു മനുഷ്യരില്‍ നിന്നും ഉന്നത സ്ഥാനം ഒരിക്കലും ആഗ്രഹിച്ചില്ല. മറ്റുള്ളവരെപ്പോലെ പള്ളിനിര്‍മാണത്തിലും കിടങ്ങു കുഴിക്കുന്നതിലും നബിയും പങ്കെടുത്തു. മണ്ണില്‍ ജോലിയെടുക്കുന്നതിന്ല്‍ അവിടുത്തെ നെറ്റിയിലും ശരീരത്തിലും ജോലിചെയ്യുന്ന അവസരത്തില്‍ മണ്ണിന്റെ അട്ടി തന്നെ ഉണ്ടായിരുന്നു. ഒരിക്കല്‍ അനുചരന്‍മാരോടൊപ്പം ഒരു യാത്ര പുറപ്പെട്ടതായിരുന്നു പ്രവാചകന്‍ (സ്വ). യാത്രാസംഘത്തില്‍ ഉള്ളവരെല്ലാം ജോലികള്‍ പരസ്പരം പങ്കിട്ടെടുത്തു. വിറകു ശേഖരിക്കുന്ന ജോലി പ്രവാചകന്‍ (സ്വ) ഏറ്റെടുത്തു. സ്വഹാബാക്കള്‍ ആ ജോലി കൂടി തങ്ങള്‍ ചെയ്തുകൊള്ളാം എന്നു പറഞ്ഞു. അതിനു മറുപടിയായി നബി(സ്വ) പറഞ്ഞതിങ്ങനെയാണ്:’അതു ശരിയാണ്, പക്ഷെ ഞാന്‍ നിങ്ങളെക്കാള്‍ ഉയര്‍ന്നവനാവാന്‍ ആഗ്രഹിക്കുന്നില്ല.തന്റെ സഖാക്കളില്‍ നിന്നും ഔന്നിത്യം ഭാവിക്കുന്ന ആളെ അല്ലാഹു സ്‌നേഹിക്കുന്നില്ല.’
ബദര്‍ യുദ്ധത്തില്‍ പ്രവാചകന്റെ സംഘത്തില്‍ ഒട്ടകങ്ങള്‍ നന്നേകുറവായിരുന്നു. ചിലര്‍ ഒട്ടകപ്പുറത്ത് സഞ്ചരിക്കുമ്പോള്‍ ചിലര്‍ നടക്കും. അങ്ങനെ മാറിമാറിയാണവര്‍ യാത്ര ചെയ്തിരുന്നത്. തിരുമേനി(സ്വ) നടക്കേണ്ട ഊഴം വരുമ്പോള്‍ മറ്റുസഖാക്കള്‍ നബിയോട് ഒട്ടകപ്പുറത്ത് തന്നെ യാത്ര തുടരാന്‍ പറയും. എന്നാല്‍ നബി(സ്വ) അങ്ങനെ ചെയ്യുകയില്ല, എന്നു മാത്രമല്ല ഇങ്ങനെ പ്രതിവചിക്കുകയും ചെയ്യുമായിരുന്നു: ‘എന്നെക്കാളധികം നന്നായി നടക്കാന്‍ നിങ്ങള്‍ക്കു കഴിയുമെന്നു തോന്നുന്നില്ല. മാത്രമല്ല നിങ്ങളേക്കാള്‍ പ്രതിഫലം കിട്ടണമെന്ന് എനിക്കാഗ്രഹവുമുണ്ട്.’ എന്നിട്ട് ഒട്ടകത്തിന്റെ കയറും പിടിച്ച് നടക്കും.(മുസ്‌നദ് അഹ്മദുബ്‌നു ഹമ്പല്‍)
നേതാക്കന്‍മാരെ അമിതമായി ബഹുമാനിക്കുന്നതില്‍ നിന്ന് ബഹുദൈവാരാധന ഉണ്ടാവാനിടയുണ്ടെന്ന് പ്രവാചകന്(സ്വ) അറിയാമായിരുന്നു. അതുകൊണ്ട് പ്രവാചകന്‍ തന്റെ അനുയായികളെ താക്കീതു ചെയ്തു. ‘മറിയമിന്റെ പുത്രനെ ക്രിസ്ത്യാനികള്‍ വാഴ്ത്തുന്നതുപോലെ നിങ്ങളെന്നെ വാഴ്ത്തരുത്. ഞാന്‍ ദൈവത്തിന്റെ ഒരുദാസനും അവന്റെ ദൂതനും മാത്രമാണ്. അതിനപ്പുറമൊന്നുമില്ല.’ താഴ്മയുടെയും വിനയത്തിന്റെയും അതിരൂപമായിരുന്ന അവിടുന്ന് കടന്നു വരുമ്പോള്‍ നബിയെ ആദരിക്കാന്‍ വേണ്ടി എഴുന്നേറ്റ് നിന്നവരോട് തന്നെ ആദരിക്കാന്‍ എഴുന്നേറ്റു നില്‍ക്കരുതെന്ന് പറയുമായിരുന്നു.
നബി തങ്ങള്‍ സുഹൃത്തുക്കളോടൊപ്പം സംസാരച്ചിരിക്കുകയും തമാശപറയുകയും ചെയ്തിരുന്നു. നിങ്ങള്‍ ഞങ്ങളോട് തമാശ പറയുകയോ, ഒരക്കല്‍ അബൂഹുറൈറ(റ) അത്ഭുതത്തോടെ ചോദിച്ചു. അതെ, പക്ഷെ ഞാന്‍ സത്യ വിരുദ്ധമായി ഒന്നും പറയില്ല. നബി തങ്ങള്‍ പ്രതിവചിച്ചു. ഒരിക്കല്‍ പ്രവാചകനും ചില സഹാബത്തും കൂടി ഈത്തപ്പഴം തിന്നുകയായിരുന്നു. നബി(സ്വ) തിന്ന ഈത്തപ്പഴത്തിന്റെ കുരുകൂടി അലി(റ) യുടെ അടുത്തേക്കിട്ടു. കുറച്ചു കഴിഞ്ഞ് കുരുക്കള്‍ ചൂണ്ടി അലി കൂറേ ഈത്തപ്പഴം തിന്നല്ലോ എന്ന് പറഞ്ഞു. അലി(റ) ഉടനെ പ്രവാചകന്‍ കുരുകൂടി തിന്നുന്നുണ്ടോ, എന്നു തമാശ രൂപത്തില്‍ ചോദിച്ചു. ഇതുകേട്ട് എല്ലാവരും ചിരിച്ചു.
വിശാലമായ ഒരു സാമ്രാജ്യത്തിന്റെ അധിപനായിരുന്നിട്ടു കൂടി നബി(സ്വ) വളരെ ലളിതവും ദരിദ്രവുമായ ജീവിതമാണ് നയിച്ചത്. പലരാത്രികളിലും പ്രവാചക(സ്വ)ന്റെ കുടുംബത്തിന് രാത്രി ഭക്ഷണം ഉണ്ടായിരുന്നില്ല. മാത്രമല്ല മരണ വേളയില്‍ നബിതങ്ങള്‍ ധരിച്ചിരുന്ന വസ്ത്രം കഷ്ണങ്ങള്‍ തുന്നിപ്പിടിപ്പിച്ചതായിരുന്നു.
ലാളിത്യം നിറഞ്ഞ ജീവിതമായിരുന്നു ഇഷ്ടപ്പെട്ടിരുന്നതെങ്കിലും ജീവിതത്തില്‍ ശുചിത്വത്തിന് വളരെ വലിയ പ്രാധാന്യമായിരുന്നു കല്‍പിച്ചിരുന്നത്. ‘ശുചിത്വം വിശ്വാസത്തിന്റെ പകുതിയാണ്’ എന്ന് ഉല്‍ബോധിപ്പിച്ചു. പാറിപ്പറന്ന മുടിയുമായി പള്ളിയില്‍ വന്ന ഒരാളോട് മുടിചീകി വൃത്തിയായി വരാന്‍ നബി നിര്‍ദേശിച്ചു. സുഗന്ധദ്രവ്യം ഉപയോഗിക്കുകയും ദിവസത്തില്‍ പല തവണ പല്ല് വൃത്തിയാക്കുകയും താടിയും മുടിയും ചീകിമിനുക്കുകയും ചെയ്തിരുന്നു റസൂല്‍ (സ്വ). ആരെയെങ്കിലും കണ്ടുമുട്ടിയാല്‍ ആദ്യം സലാം ചെല്ലിയിരുന്നത് നബിയായിരുന്നു. എല്ലാവരോടും പുഞ്ചിരിയോടു കൂടി മാത്രമേ പെരുമാറിയിരുന്നുള്ളൂ.
പ്രവാചകന്‍(സ്വ) സാധിച്ചെടുത്ത സാമൂഹിക പരിഷ്‌കരണം
ഇലാഹീ ജീവിത വ്യവസ്ഥയുടെ സംസ്ഥാപനത്തിനും, ശരീഅത്തിലധിഷ്ഠിതമായ ജീവിത വ്യവസ്ഥിതിയുടെ സ്ഥായിയായ പ്രതിഷ്ഠക്കും അവിരാമം പ്രവര്‍ത്തിക്കുന്ന ഒരു കര്‍മയോഗിയായിരുന്നു തിരുനബി(സ്വ). തന്റെ സമൂഹഗാത്രത്തെ ഗ്രസിച്ചു കൊണ്ടിരുന്ന അജ്ഞതക്കും അന്ധവിശ്വാസത്തിനും ക്രൂരതക്കുമെതിരില്‍ അവിടുന്ന് നിരന്തരം സമരം ചെയ്തു. എതിരാളികളുടെ കല്ലേറ്, ആട്ട്, തുപ്പ്, പരിഹാസം എന്നിവയെല്ലാം തൃണവത്ഗണിച്ച് നബിതങ്ങള്‍ തന്റെ ദൗത്യം നിര്‍വ്വഹിച്ചു. ആദര്‍ശ സംരക്ഷണാര്‍ത്ഥം നാടും വീടും വിട്ട് പലായനം ചെയ്യേണ്ടി വന്നപ്പോള്‍ പോലും ആ തിരുപാദങ്ങള്‍ തെല്ലിട പതറിയില്ല. അല്‍പം പോലും പിന്‍മാറിയില്ല.
സമൂലമായ സാമൂഹ്യ പരിവര്‍ത്തനവും പരിഷ്‌കരണവുമാണ് പ്രവാചകന്‍ (സ്വ) കേവല ഇരുപത്തിമൂന്ന് വര്‍ഷത്തിനുള്ളില്‍ സാധിച്ചെടുത്തത്. ജീവിതത്തിന്റെ നിസ്സാരങ്ങളെന്നു തോന്നുന്ന വശങ്ങള്‍ പോലും അവിടുത്തെ പരിഷ്‌കരണ പ്രക്രിയയ്ക്കു വിധേയമാക്കാതിരുന്നിട്ടില്ല. സാമൂഹ്യം, സാമ്പത്തികം, രാഷ്ട്രീയം, സാംസ്‌കാരികം എന്നുവേണ്ട ജീവിതത്തിന്റെ സകല വശങ്ങളും നബി(സ്വ)പഠിപ്പിച്ചു.
Subscribe to:
Post Comments (Atom)
No comments:
Post a Comment