Just in....!!!!!!
Friday 26 August 2011
ഈ ആര്‍ജവം മറ്റാര്ക്കുണ്ട്?
അച്യുതാനന്ദന്റെ 'രാജനിന്ദ'
കഴിഞ്ഞ ജൂലൈ 26ന് കാര്‍ഗില്‍ വിജയദിനത്തില്‍ തിരുവനന്തപുരത്തെ രക്തസാക്ഷി മണ്ഡപത്തില്‍ എന്‍.സി.സിയുടെ ആഭിമുഖ്യത്തില്‍ പ്രത്യേക അനുസ്മരണ പരിപാടി സംഘടിപ്പിക്കുകയുണ്ടായി. തീര്‍ത്തും ഔദ്യോഗികമായ ആ പരിപാടിയിലെ മുഖ്യാതിഥി ജില്ലാ കലക്ടറോ സ്ഥലം എം.എല്‍.എയോ പട്ടാള ഉദ്യോഗസ്ഥനോ ഒന്നുമല്ല; മറിച്ച്, ശ്രീ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ 'മഹാരാജാവ്'! ഉമ്മന്‍ചാണ്ടി വേണോ ഉത്രാടം തിരുനാള്‍ വേണോ എന്നൊരു റഫറണ്ടം തിരുവനന്തപുരത്ത് നടത്തിയാല്‍ നല്ലൊരു ശതമാനം ഉത്രാടം തിരുനാളിനെ തെരഞ്ഞെടുത്തുകളയുമെന്നൊരു തമാശ ഈയിടെ ആരോ പറഞ്ഞിരുന്നു. രാജവാഴ്ചയും നാടുവാഴിത്തവും അവസാനിപ്പിച്ച് നമ്മുടെ രാജ്യം മതേതര ജനാധിപത്യ റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടിട്ട് അരനൂറ്റാണ്ട് പിന്നിട്ടുകഴിഞ്ഞു. ദീര്‍ഘവും നിരന്തരവും ത്യാഗപൂര്‍ണവുമായ സമരങ്ങളിലൂടെ നാം തച്ചുടച്ചതും കുടഞ്ഞുതെറിപ്പിച്ചതുമായ ഫ്യൂഡല്‍, നാടുവാഴിത്ത കാലത്തിന്റെ അവശിഷ്ടങ്ങള്‍ പഴംപുരാണങ്ങളുടെ അകമ്പടിയോടെ നമ്മുടെ പൊതുമണ്ഡലത്തിലേക്ക് ഇപ്പോള്‍ ആഘോഷപൂര്‍വം ആനയിക്കപ്പെടുന്നുണ്ട്. ഇത്തരം വേലകളുടെ ഭാഗമായാണ് എന്നോ കഴിഞ്ഞുപോയ രാജകുടുംബങ്ങളുടെ അവശിഷ്ടങ്ങള്‍ 'മഹാരാജാക്കന്മാരാ'യി നമ്മുടെ ഔദ്യോഗിക പരിപാടികളില്‍പോലും മുഖ്യാതിഥികളായി നിറഞ്ഞാടുന്നത്. ഇന്ത്യ റിപ്പബ്ലിക് ആവുകയും തുല്യപൗരത്വം നമ്മുടെ രാഷ്ട്രീയ തത്ത്വസംഹിതയുടെ അടിസ്ഥാനമായി സ്വീകരിക്കപ്പെടുകയും ചെയ്തതിനു ശേഷവും 'മഹാരാജാവ്' എന്നൊരു പ്രയോഗം ചില പൗരന്മാരെക്കുറിച്ച് ഉപയോഗിക്കുന്നതിലെ അസാംഗത്യവും വിഡ്ഢിത്തവും വലിയ 'വിവര'മുള്ള ആളുകള്‍പോലും മറന്നുപോകുന്നു. ഫ്യൂഡല്‍, നാടുവാഴിത്ത മൂല്യങ്ങളില്‍ അഭിരമിക്കുന്ന സംഘ്പരിവാര്‍ പ്രസ്ഥാനങ്ങളാകട്ടെ, ഇത്തരം കെട്ടുകാഴ്ചകളെ സിദ്ധാന്തീകരിക്കുന്നതിലും ജനകീയമാക്കുന്നതിലും അധികസമയം ജോലി ചെയ്യുന്നുമുണ്ട്.
എന്നേ നിലംപതിച്ചുപോയ രാജവംശങ്ങളിലെ കാരണവന്മാരെ 'മഹാരാജാക്കന്മാരാ'യി എഴുന്നള്ളിക്കുന്നുവെന്നു മാത്രമല്ല, അവരെയും അവരുടെ ചെയ്തികളെയും വിമര്‍ശിക്കാന്‍പോലും പാടില്ല എന്ന മട്ടിലേക്കാണ് ഇപ്പോള്‍ കാര്യങ്ങള്‍ നീങ്ങുന്നത്. ഇത് വലിയ അദ്ഭുതം തന്നെയാണ്. നമുക്ക് നമ്മുടെ പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും എത്ര വേണമെങ്കിലും വിമര്‍ശിക്കാം; കുറ്റപ്പെടുത്താം. പക്ഷേ, ഈ മഹാരാജാക്കന്മാരെ ഒന്നും പറഞ്ഞേക്കരുത്. അങ്ങനെ ആരെങ്കിലും എന്തെങ്കിലും വിമര്‍ശമുന്നയിച്ചുകഴിഞ്ഞാല്‍ വലതുപക്ഷ രാഷ്ട്രീയക്കാരും സംഘ്പരിവാര്‍ ശക്തികളും ആക്രോശങ്ങളുടെ കോറസ് തീര്‍ക്കുകയായി. തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബഹുകോടികള്‍ വിലവരുന്ന നിധിശേഖരത്തെക്കുറിച്ച വിവരങ്ങള്‍ പുറത്തുവന്നതിനുശേഷമാണ് രാജാവിനോടുള്ള ഈ അതിഭക്തിയും വിമര്‍ശകരോടുള്ള ആക്രോശവും പരിധിവിട്ട് നിറഞ്ഞാടാന്‍ തുടങ്ങിയത്. നിധിശേഖരവുമായി ബന്ധപ്പെട്ട്, ചരിത്രവസ്തുതകളുടെ പിന്‍ബലത്തോടെ കോവളം എം.എല്‍.എ ജമീല പ്രകാശം നിയമസഭയില്‍ ശ്രദ്ധേയമായ ഒരു പ്രഭാഷണം നടത്തുകയുണ്ടായി. പതിതരും അധഃസ്ഥിതരുമായ തിരുവിതാംകൂറിലെ ജനങ്ങളെ ക്രൂരമായി ചൂഷണം ചെയ്ത് സമാഹരിച്ച സമ്പദ്‌ശേഖരമാണ് പത്മനാഭസ്വാമി ക്ഷേത്രത്തിലേത്; അതിനാല്‍ അത് അവരുടെ ഉന്നമനത്തിനായി വിട്ടുകൊടുക്കുക -ഇതായിരുന്നു അവരുടെ പ്രഭാഷണത്തിന്റെ കാതല്‍. എന്നാല്‍, അവരുടെ പ്രഭാഷണത്തിന്റെ മെറിറ്റിലേക്ക് കടക്കാന്‍ ആരും സന്നദ്ധമായില്ല. ഒരുവിഭാഗം ആ പ്രഭാഷണം തമസ്‌കരിച്ചു. അതേസമയം, രാജഭക്തരും സംഘ്പരിവാര്‍ ശക്തികളും അവര്‍ക്കെതിരെ ആക്രോശങ്ങളുമായി രംഗത്തുവന്നു. ഹിന്ദു ഐക്യവേദിക്കാര്‍ അവരുടെ വീട്ടിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുകവരെ ചെയ്തു! ഉമ്മന്‍ചാണ്ടിയെ വിമര്‍ശിച്ച് പ്രസംഗിച്ചവരുടെ വീട്ടിലേക്ക് നാമാരും മാര്‍ച്ച് നടത്താറില്ല. എന്നാല്‍, നാം കുഴിച്ചുമൂടിയ പഴയൊരു രാജവംശത്തിന്റെ നെറികേടുകളെ ചരിത്രവസ്തുതകളുടെ പിന്‍ബലത്തില്‍ തുറന്നുകാട്ടി, ജനാധിപത്യറിപ്പബ്ലിക്കിലെ നിയമസഭയില്‍ പ്രസംഗിച്ചവരുടെ വീട്ടിലേക്ക് പ്രതിഷേധമാര്‍ച്ചും -ഇതാണ് രാജഭക്തിയുടെ പുത്തന്‍ അവതാരങ്ങള്‍.
മധ്യകാല മൂല്യങ്ങളെയും നാടുവാഴിത്ത സമ്പ്രദായങ്ങളെയും ഒളിച്ചുകടത്താന്‍ നടത്തുന്ന ഇത്തരം ശ്രമങ്ങള്‍ക്കിടയിലാണ് കഴിഞ്ഞ ശനിയാഴ്ച വി.എസ്. അച്യുതാനന്ദന്‍ നടത്തിയ പ്രസ്താവന ശ്രദ്ധേയമാകുന്നത്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിവേട്ട പുറംലോകമറിഞ്ഞത് മുതല്‍ തിരുവിതാംകൂര്‍ 'മഹാരാജാവി'നെ അമാനുഷിക പദവിയിലേക്ക് ഉയര്‍ത്തുന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ നമ്മുടെ നാട്ടില്‍ ശക്തമായിരുന്നു. ആര്‍ക്കെങ്കിലും അദ്ദേഹത്തെ അമാനുഷനായി കാണണമെന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അങ്ങനെയാവാം. പക്ഷേ, എല്ലാവരും അങ്ങനെയാവണമെന്നും അദ്ദേഹം വിമര്‍ശാതീതനാണെന്നും തീട്ടൂരമിറക്കിയാല്‍ അത് ശരിയാവില്ല. ക്ഷേത്രത്തിലെ സ്വത്തുക്കള്‍ സ്വന്തമാക്കാന്‍ 'മഹാരാജാവ്' ശ്രമിച്ചുവരികയായിരുന്നുവെന്നാണ് പ്രതിപക്ഷ നേതാവ് ഉത്തരവാദബോധത്തോടെ പറഞ്ഞിരിക്കുന്നത്. ഇത് തടയാന്‍ ശ്രമിച്ച ഒരു ശാന്തിക്കാരന്‍ ആക്രമിക്കപ്പെട്ടതായും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ് ഇപ്പോള്‍ നിലവറകളില്‍ പരിശോധന നടന്നത്. പ്രസ്തുത പരിശോധനയെ തടയാന്‍വേണ്ടിയാണ് രാജകുടുംബത്തിന്റെ ഒത്താശയോടെ ദേവപ്രശ്‌നം വെക്കുകയും നിലവറ പരിശോധിക്കുന്നവര്‍ മുടിഞ്ഞുപോകുമെന്ന അന്ധവിശ്വാസ ഭീഷണി ഉയര്‍ത്തുകയും ചെയ്യുന്നത് -ഇങ്ങനെ പോകുന്നു പ്രതിപക്ഷ നേതാവിന്റെ വാദങ്ങള്‍. അച്യുതാനന്ദന്‍ ഈ വിഷയങ്ങള്‍ ഉയര്‍ത്തിയപ്പോള്‍ വസ്തുതാപരമായി അതിനെ ഖണ്ഡിക്കുകയോ നേരിടുകയോ ചെയ്യുന്നതിനു പകരം അദ്ദേഹം രാജകുടുംബത്തെ അപമാനിച്ചുകളഞ്ഞു എന്നമട്ടിലുള്ള പ്രചാരണങ്ങളാണ് ഒരുവിഭാഗം ഉയര്‍ത്തുന്നത്. സംഘ്പരിവാര്‍ നേതൃത്വം ഇങ്ങനെ പറയുന്നത് സ്വാഭാവികം. പക്ഷേ, കോണ്‍ഗ്രസ് പോലുള്ള, ദേശീയ ബോധത്തിന്റെ ചാലകശക്തിയായ ഒരു പ്രസ്ഥാനം പഴയ രാജവാഴ്ചയുടെ അവശിഷ്ടങ്ങളെ ഉയര്‍ത്തിപ്പിടിച്ച് ബഹളം വെക്കുന്നതില്‍ എന്തര്‍ഥമാണുള്ളത്? ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലാത്തവിധം തെറ്റാവരണം അണിയിക്കപ്പെട്ട ഒരു സമ്പ്രദായത്തിനും സ്ഥാപനത്തിനും നേരെയാണ് വി.എസ്. അച്യുതാനന്ദന്‍ വിമര്‍ശം ഉന്നയിച്ചിരിക്കുന്നത്. ഇത് പലരെയും അസ്വസ്ഥപ്പെടുത്തുമെങ്കിലും നമ്മുടെ പുരോഗമന ജനാധിപത്യ സംസ്‌കാരത്തെയാണ് അത് ഉയര്‍ത്തിപ്പിടിക്കുന്നത്. അദ്ദേഹം ഉയര്‍ത്തിയ വിമര്‍ശങ്ങളെ അതിന്റെ ഉള്ളടക്കത്തിലെടുത്ത് വിശകലനം ചെയ്യുകയാണ് കേരളീയ പൊതുസമൂഹത്തിന്റെ കര്‍ത്തവ്യം.
Subscribe to:
Post Comments (Atom)
No comments:
Post a Comment